Wednesday, September 28, 2011

ബംഗാളിലെ അസ്ഥികൂടകൃഷി

ബംഗാളില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകള്.കെ.പി
കമ്മ്യൂണിസം എന്ന വാക്കിനു മനുഷ്യസ്നേഹം എന്ന അര്‍ത്തമുന്ടെന്നും നല്ലൊരു കമ്മ്യൂണിസ്റാവുകയെന്നാല്‍ കൂടുതല്‍ മനുഷ്യസ്നേഹിയാവുക എന്നതാണു വിവക്ഷയെന്നും മഹാനായ ലെനിന്‍ പറഞ്ഞുവച്ചിട്ടുണ്ട്.
ബംഗാളില്‍ നിന്നു വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കമ്മ്യൂണിസവും മനുഷ്യസ്നേഹവും എന്നത് ഇവിടെ എത്ര അകലത്തിലായിരുന്നുവെന്നു ബോധ്യപ്പെടും. നീണ്ട 35 വര്‍ഷത്തെ ബംഗാളിലെ കമ്മ്യൂണിസ്റ് ഭരണത്തിന്റെ കൊലപാതകങ്ങളും മനുഷ്യാവകാശലംഘനങ്ങളും അഴിമതികളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏതൊരു കമ്മ്യൂണിസ്റിനെയും വേദനിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഇവ.
ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റേണ്ട സംഭവങ്ങള്‍ എന്തുകൊണ്ടോ  ബംഗാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. ദേശീയതലങ്ങളില്‍ നടന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്കിടയില്‍ തമസ്കരിക്കപ്പെട്ടുപോയതാവാം ഇത്.
മൂന്നുമാസം മുമ്പ് അഞ്ച് അസ്ഥിപഞ്ജരങ്ങള്‍ മുന്‍ മന്ത്രിയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സ്ഥലത്തുനിന്ന് പോലിസ് കണ്ടെടുത്തിരുന്നുവല്ലോ . ഒമ്പതുവര്‍ഷം മുമ്പു കാണാതായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണിതെന്നു തെളിയുകയും ചെയ്തു. ക്രൂരമായ ഈ കൊലപാതകങ്ങള്‍ക്കു പിന്നിലുള്ള സംഭവങ്ങളാണ് സി.ബി.ഐ അന്വേഷണത്തില്‍ പുറത്തുവന്നത്.
ബംഗാള്‍ മുന്‍ വികസനവകുപ്പ് മന്ത്രി സുശാന്ത് ഘോഷിന്റെ നിര്‍ദേശാനുസരണം സി.പി.എമ്മിന്റെ ഗുണ്ടകള്‍ അഞ്ചുപേരെ വെടിവച്ചുകൊന്നതാണെന്ന തെളിവുകള്‍ പുറത്തുവന്നു. ശവശരീരങ്ങള്‍ മറവുചെയ്തത് സുശാന്ത് ഘോഷിന്റെയും മറ്റു സി.പി.എം പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നുവെന്നതിനു ശക്തമായ തെളിവുകളുണ്െടന്ന് സി.ബി.ഐ  അവകാശപ്പെടുന്നു. സംസ്ഥാന സി.പി.എം നേതൃത്വം ഇതു പാടേ നിഷേധിക്കുകയും രാഷ്ട്രീയ പകപോക്കലാണിതെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും ഇതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല. സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണങ്ങളാണ് തുടരുന്നതെന്നാണു ജനങ്ങള്‍ കരുതുന്നത്. സപ്തംബര്‍ മാസത്തില്‍ മുന്‍ മന്ത്രിയെയും നിരവധി സി.പി.എമ്മുകാരെയും പ്രതിചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
സംസ്ഥാനത്ത് സി.പി.എം ഭരണം കൊടികുത്തിവാണിരുന്ന കാലത്ത് ഒമ്പതുവര്‍ഷം മുമ്പാണ് സംഭവങ്ങള്‍ നടന്നത്. 2002 സപ്തംബര്‍ 22, 23, 24 തിയ്യതികളിലാണ് ആസൂത്രിതമായി അഞ്ചുപേരെ വെടിവച്ചുകൊന്നത്. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു സി.പി.എം വാദിക്കുമ്പോള്‍ രാഷ്ട്രീയകാരണങ്ങളാലാണ് അഞ്ചുപേരെയും കൊന്നതെന്നു തെളിവുകള്‍ വെളിപ്പെടുത്തുന്നു. വെടിവച്ചുകൊന്ന ഒരാളുടെ കഥ കേള്‍ക്കുക. കേശ്പൂര്‍ ഗ്രാമത്തിലെ സാധാരണ കൃഷിക്കാരനും പൊതുപ്രവര്‍ത്തകനുമായിരുന്നു അജയ് ആചാര്യ. കൃഷിയിടങ്ങളില്‍ ആധിപത്യമുറപ്പിക്കാനുള്ള സി.പി.എമ്മിന്റെ ഗുണ്ടാവിളയാട്ടത്തെ അജയ് ആചാര്യയും കൂട്ടുകാരും ശക്തമായി എതിര്‍ത്തുപോന്നു. നിരന്തരമായ ഭീഷണികളൊന്നും അദ്ദേഹം തരിമ്പും വകവച്ചില്ല. തുടര്‍ന്ന് സി.പി.എമ്മിന്റെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ മുന്‍വികസനവകുപ്പ് മന്ത്രി സുശാന്ത് ഘോഷ് അദ്ദേഹത്തെയും കുടുംബത്തെയും പരസ്യമായി ഭീഷണിപ്പെടുത്തി. തങ്ങള്‍ പറയുന്നമാതിരി കേട്ടില്ലെങ്കില്‍ അജയ് ആചാര്യയെ നാമാവശേഷമാക്കുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി.
മന്ത്രിയുടെ ആഹ്വാനം പാര്‍ട്ടിക്കാര്‍ ഉടനെ നടപ്പാക്കുകയും ചെയ്തു. അവര്‍ സംഘടിതമായെത്തി അജയ് ആചാര്യയുടെ കൃഷിയിടം കൈയേറി. അവിടെ ചെങ്കൊടി നാട്ടി. ഇവിടെ മേലില്‍ കൃഷിചെയ്യാന്‍ അനുവദിക്കുകയില്ലെന്നു സഖാക്കള്‍ ഉടമസ്ഥനെ ഭീഷണിപ്പെടുത്തി.
ധീരനും ജനസമ്മതനുമായ അജയ് ആചാര്യ ഈ അക്രമത്തിനെതിരേ പോലിസില്‍ പരാതി നല്‍കി. പരാതി വാങ്ങി വായിച്ചുപോലും നോക്കാതെ പോലിസുകാര്‍ സ്റ്റേഷനില്‍ വച്ച് തന്നെ കീറിക്കളഞ്ഞു. മേലില്‍ സ്റ്റേഷനില്‍ വന്നാല്‍ ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കുമെന്ന് ഭീഷണിയും മുഴക്കി. പരാതികൊടുത്തു എന്നതിന്റെ പേരില്‍ പോലിസും സി.പി.എം ഗുണ്ടകളും ഇദ്ദേഹത്തെ നിരന്തരമായി ആക്രമിച്ചു. വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. കുടുംബാംഗങ്ങളെ ഓരോരുത്തരെയും ഭീഷണിപ്പെടുത്തി. ഏതുനിമിഷവും വധിക്കപ്പെടുമെന്ന നില വന്നപ്പോള്‍ അജയ് ആചാര്യ നാടുവിട്ടു. അതോടെ യാതൊരു വരുമാനമാര്‍ഗങ്ങളുമില്ലാതെ കുടുംബം കടുത്ത ദാരിദ്യ്രത്തിലമര്‍ന്നു. നാടുവിട്ട് അജയ് ആചാര്യ മിഡ്നാപൂരില്‍ എത്തിപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ദുരിതാശ്വാസക്യാംപില്‍ അഭയംനേടിയ അദ്ദേഹം മൂന്നുവര്‍ഷം അവിടെ കഴിഞ്ഞു. കുടുംബത്തില്‍ കലശലായ പട്ടിണിയാണെന്നറിഞ്ഞ അദ്ദേഹം 2002 സപ്തംബര്‍ 22നു കാലത്ത് തന്റെ ഗ്രാമത്തിലെത്തി. വീട്ടിലേക്കു നടന്നുവരുമ്പോള്‍ സി.പി.എമ്മിന്റെ ഗുണ്ടകള്‍ അദ്ദേഹത്തെ ഇടവഴിയില്‍ വച്ച് വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിനു ദൃക്സാക്ഷികളുണ്ടായിരുന്നെങ്കിലും സി.പി.എമ്മിന്റെ ഗുണ്ടാപ്പടയെ പേടിച്ച് അവര്‍ക്കാര്‍ക്കും സത്യം പറയാന്‍ ധൈര്യമില്ലാതായി. അന്ന് അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അവരുടെ ഗതിയും ഇതുതന്നെയാവുമായിരുന്നു. വെടിവച്ചശേഷം അജയ് ആചാര്യയുടെ മൃതദേഹം അവര്‍ അവിടെ നിന്ന് ഒരു വാഹനത്തില്‍ എടുത്തുകൊണ്ടുപോയി.
അജയ് ആചാര്യയുടെ ചെറുപ്പക്കാരനായ മകന്‍ ശ്യാംലാല്‍ തന്റെ പിതാവിന്റെ മൃതദേഹമെങ്കിലും കണ്ടുകിട്ടാന്‍ മുട്ടാത്ത വാതിലുകളില്ല. നിരവധി തവണ പോലിസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. പോലിസാണെങ്കില്‍ ഇങ്ങനെയൊരു സംഭവം നടന്നതുതന്നെ അറിഞ്ഞതായി നടിച്ചില്ല. എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല. ക്ഷുഭിതനായ ശ്യാംലാല്‍ തന്റെ പിതാവിനെ വകവരുത്തിയ 40 സി.പി.എമ്മുകാരുടെ പേരുകളടങ്ങിയ എഫ്.ഐ.ആര്‍ സ്വന്തമായി എഴുതിയുണ്ടാക്കി പോലിസ് സ്റ്റേഷനിലേക്ക് രജിസ്ട്രേഡ് ആയി അയച്ചുകൊടുത്തു. ഈ പ്രതിപ്പട്ടികയില്‍ മന്ത്രി സുശാന്ത് ഘോഷിന്റെ പേരാണ് ആദ്യത്തേത്. ഇതിന് ഈ ചെറുപ്പക്കാരന്‍ കൊടുക്കേണ്ടിവന്ന വില കനത്തതായിരുന്നു. ആ എഫ്.ഐ.ആറാണ് ഘോഷിന്റെയും സഹായികളുടെയും അറസ്റ്റിനു വഴിവച്ചതെന്നത് വൈപരീത്യമാവാം.
ഘോഷിന്റെ അയല്‍ക്കാരനും 68കാരനുമായ മധുരമാരിക്കിന്റെ വെളിപ്പെടുത്തലോടെയാണ് ഘോഷിന്റെ ബേനാശാഗ്രയിലെ തറവാട് വീട്ടുവളപ്പില്‍ കുഴിച്ചിട്ട അസ്ഥിപഞ്ജരങ്ങള്‍ കണ്ടെടുക്കാനായത്
ഇവിടെയെത്തിയ ശ്യാംലാല്‍ തന്റെ പിതാവ് അജയ് ആചാര്യയുടെ അസ്ഥിപഞ്ജരം തിരിച്ചറിഞ്ഞിരുന്നു. പല്ലും വസ്ത്രഭാഗങ്ങള്‍കൊണ്ടും ശ്യാംലാലിന്റെ ഡി.എന്‍.എ സാംപിളും പിതാവിന്റേതെന്നു വാദിച്ച അസ്ഥിപഞ്ജരങ്ങളും പൊരുത്തപ്പെട്ടതുകൊണ്ടുമാണ് ഇങ്ങനെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ശവങ്ങള്‍ കുഴിച്ചിടുന്നത് നേരില്‍ക്കണ്ട മധുരമാരിക്കിന് അന്നേ ഇക്കാര്യം പുറംലോകത്തെ അറിയിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, സി.പി.എമ്മിന്റെ ഗുണ്ടാസംഘം അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പുറത്തുപോവാന്‍പോലും അനുവദിച്ചില്ല. സംസ്ഥാനത്ത് സി.പി.എമ്മിന്റെ അടിത്തറ തകര്‍ന്ന് ഭരണമാറ്റം ഉണ്ടായപ്പോഴാണ് മധുരമാരിക്ക് താന്‍ ഒമ്പതുവര്‍ഷം മുമ്പു കണ്ട സംഭവങ്ങള്‍ വെളിപ്പെടുത്താന്‍ മുമ്പോട്ടുവന്നത്. അന്നു ശവം മറവുചെയ്യാന്‍ മുന്‍നിരയിലുണ്ടായ ഘോഷിന്റെ സഹായി മദന്‍ സാഗ്ര എന്നയാളെ മധുരമാരിക്ക് തിരിച്ചറിഞ്ഞതോടെ കൊലപാതകപരമ്പരകളുടെ ചുരുള്‍ അഴിയുകയായിരുന്നു. മുന്‍മന്ത്രി ഘോഷിനെതിരേ കൊലപാതകക്കുറ്റങ്ങള്‍ മാത്രമല്ല, പണാപഹരണം ഉള്‍പ്പെടെയുള്ള കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയും മറ്റു രേഖകളും കണ്ടെത്തിയിട്ടുണ്ട്.