Thursday, January 28, 2010

കേരളവും തീവ്രവാദവും


ഏറെ നാള്‍ നമ്മുടെ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന രണ്ടു തീവ്രവാദികള്‍ പിടിക്കപ്പെട്ടിരിക്കുന്നു. തടിയന്ടവിട നസീര്‍, സഫാസ് എന്നീ യുവാക്കള്‍ മേഘാലയയില്‍ അറസ്റ്റിലായി. തീര്‍ച്ചയായും ഇതൊരു നല്ല വാര്‍ത്തയാണ്. മുന്‍ മുന്‍മുഖ്യ മന്ത്രി നായനാരെ വധിക്കാന്‍ ഗൂഡാലോചന, കോഴിക്കോട് സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, ബംഗ്ലൂര്‍ സ്ഫോടനങ്ങള്‍, കണ്ണൂര്‍ സിറ്റിയിലെ വിനോദ്, ആസാദ് കൊലക്കേസുകള്‍, റഹീം പൂകടശ്ശേരി വധശ്രമം അങ്ങിനെ നിരവധി കേസുകളിലാണ് നസീര്‍ ഉള്‍പെട്ടിട്ടുള്ളത്‌. കൂടാതെ തീവ്രവാദ ഗ്രൂപ്പുകളിലേക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലിയും നസീറിനുണ്ടായിരുന്നുവത്രേ. കേട്ടിടത്തോളം ആള്‍ ചില്ലറക്കാരനല്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നസീര്‍ നടത്തിയത്. നസീറിന്‍റെ സംഘത്തില്‍ നൂറോളം പേര്‍. ഇതില്‍ ഇരുപതു പേര്‍ സായുധ പോരാളികള്‍. സംഘത്തില്‍ ഒട്ടേറെ മലയാളികള്‍. പാകിസ്ഥാന്‍ തീവ്രവാദി കേന്ദ്രത്തില്‍ പരിശീലനം ഇങ്ങിനെ പോകുന്നു വെളിപ്പെടുത്തലുകള്‍. അബ്ദുല്‍ നാസര്‍ മഅദനി രൂപം കൊടുത്ത ഐഎസ്എസ് എന്ന കേരളത്തലെ ആദ്യത്തെ തീവ്രവാദി സംഘടനയില്‍ അംഗമായിരുന്ന നസീര്‍ പിന്നീട് ലഷ്കരിത്വൈബ എന്ന കൊടും ഭീകര സംഘടനയില്‍ ചേരുകയും കൊടിയ തീവ്ര വാദിയായിത്തീരുകുയും ചെയ്തു എന്ന് പറയപ്പെടുന്നു.

എന്തിനു വേണ്ടിയാണ്, ആര്‍ക് വേണ്ടിയാണ് കൊല്ലാനും ചാവാനും നടക്കുന്ന ഈ തൊഴില്‍ ഏറ്റെടുത്തത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ നസീറിനോ കൂട്ടുകാര്കോ പെട്ടെന്നൊരുത്തരം ഉണ്ടായെന്നു വരില്ല. ലകഷ്യ ബോധമോ വിദ്യാഭ്യാസമോ ചിന്താശേഷിയോ ഇല്ലാത്ത ഒരു പറ്റം യുവാക്കളെ രക്തം തിളപ്പിക്കുന്ന ആവേശ പ്രസംഗങ്ങള്‍ നടത്തി ബ്രെയിന്‍വാഷ് ചെയ്തു മനുഷ്യപ്പറ്റില്ലാത്ത ചെന്നായകളാകി ബോംബുകളുമായി സാധാരണക്കാരുടെ സ്വൈര ജീവിതത്തിലേകു തുറന്നു വിട്ടതാരാണ്. ഒരു സുപ്രഭാതത്തില്‍ “ഞാനും തീവ്രവാദിയാണെന്ന്” പറഞ്ഞു ഇവര്‍ നേരെ ലഷ്കരിത്വൈബയില്‍ പോയി ചേരുകയായിരുന്നോ ? . അങ്ങിനെ കയറിചെന്നാല്‍ അംഗത്വം നല്കുന്നവരാണോ ഭീകര സംഘടനകള്‍. തീര്‍ച്ചയായും അല്ല. ചിട്ടയായ പരിശീലനത്തിലൂടെ "വിശ്വസിക്കാവുന്ന" ഭീകരന്മാരാകി ഇവരെ വളര്‍ത്തിയവര്‍ ആരാണ്. അബ്ദുല്‍ നാസര്‍ മഅദനി ഐഎസ്എസ് പിരിച്ചു വിട്ടു പീഡീപീ ഉണ്ടാകി നല്ല പിള്ളയായി പിന്നീട് ഇടതു പക്ഷത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാകിയെങ്കിലും ഐഎസ്എസ് കൊളുത്തിവിട്ട തീപ്പൊരികള്‍ നസീറും കൂട്ടാളികളും അണയാതെ സൂക്ഷിച്ചു എന്ന് വേണം കരുതാന്‍. താന്‍ പഴയ ഐഎസ്എസ് പ്രവര്‍ത്തകനായിരുന്നു എന്ന നസീറിന്‍റെ വെളിപ്പെടുത്തല്‍ അതാണ്‌ സൂചിപ്പിക്കുന്നത്.

തീവ്രവാദികളായി ആരും ജനിക്കുന്നില്ല. എന്നാല്‍ ഒരുക്കല്‍ തീവ്രവാദി ഗ്രൂപുകളുടെ കെണിയില്‍ അകപ്പെട്ടു പോകുന്നവന്റെ സ്വാഭാവിക പരിണാമം മാത്രമാണ് നസീറിനും കൂട്ടാളികള്‍കും സംഭവിച്ചത് . ഒരിക്കല്‍ ഇറങ്ങിത്തിരിച്ചാല്‍ പിന്നീട് പിന്തിരിയാന്‍ ഇവര്‍ക്കാകില്ല. കാരണം തുടക്കം മുതല്‍ ഇവരോട് നിര്‍ദേഷിക്കപ്പെടുന്നതും ഇവര്‍ ചെയ്തു കൂട്ടുന്നതും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യങ്ങളാണ്. മുന്നോട്ടു നടന്നാലും പിന്തിരിഞ്ഞാലും ഇവരെ കാത്തിരിക്കുന്നത് വിലങ്ങുകളും ശിക്ഷാ നടപടികളും മാത്രമാണ്. തങ്ങളേക്കാള്‍ ദയനീയമാണ് തങ്ങളുടെ നേതാക്കന്മാരുടെ അവസ്ഥ എന്ന തിരിച്ചറിവില്‍ നിന്നാണ് തങ്ങള്‍ എത്തിപ്പെട്ട അരക്ഷിതാവസ്ഥയുടെ ആഴം മനസ്സിലാക്കുന്നതും കൂടുതല്‍ ഇരുണ്ട താവളങ്ങളിലേക് നീങ്ങാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നതും. അത് കൊണ്ട് തന്നെയാവാം മാതൃസംഘടനകള്‍ പിരിച്ചു വിട്ടാല്‍പോലും പിന്തിരിയാന്‍ കൂട്ടാക്കാതെ കൂടുതല്‍ തീവ്ര സ്വഭാവമുള്ള മറ്റു സംഘടനകളിലേക് ഇവര്‍ ചേകേറുന്നത്.

നേതാക്കള്‍കു അണികള്‍കുമേലുള്ള നിയന്ത്രണം ക്രമേണ നഷ്ട്ടപ്പെടുകയും അണികള്‍ പിന്നീട് നേതാക്കളെക്കാള്‍ വലിയ ഭീകരന്മാരായിത്തീരുകയുമാണ് പതിവ്. ഐഎസ്എസ് പിരിച്ചു വിട്ടിട്ടു വര്‍ഷങ്ങള്‍ അനവധികഴിഞ്ഞെങ്കിലും ഇന്നും കേരളത്തില്‍ പിടിക്കപ്പെടുന്ന തീവ്രവാദികള്‍കു പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഘടനയുമായി ബന്ധമുണ്ടായിരുന്നു എന്നത് ഈ സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതൊരു പാഠമാണ്. ഇത്തിരി പബ്ലിസിറ്റിക്കോ നേതൃസ്ഥാനത്തിനു വേണ്ടിയോ സംഘടനകള്‍ പടച്ചുണ്ടാകി യുവാക്കളെ വഴിതെറ്റിക്കുന്നവര്‍ ഓര്‍കേണ്ട പാഠം. പണത്തിന്റെയോ സ്വാധീനത്തിന്റെയോ മറവില്‍ ഇത്തിരി പരിക്കുകളോടെയാണെങ്കിലും നിങ്ങള്‍ രക്ഷപ്പെട്ടാലും നിങ്ങള്‍ വഴിതെറ്റിച്ചു വിട്ടവര്‍ ഒരു ഭൂമറാങ്ങായി നിങ്ങളിലേക് തിരിച്ചു വരും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ സംഭവം.

ഏതാനും പേരെ പിടിച്ചത് കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചു എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കാശ്മീര്‍ മുതല്‍ കേരളം വരെ നീളുന്ന കണ്ണികളൊന്നും ഇനി ബാകിയില്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. കേരളത്തിലെ നിലവിലുള്ള എല്ലാ സംഘടനകളെയും സൂക്ഷ്മ നിരീക്ഷണം നടത്താനുള്ള സ്ഥിരം സംവിധാനം വേണം. തീവ്രവാദത്തിന്റെ താഴ്വേരുകള്‍ പൂര്‍ണമായും കേരളത്തിന്റെ മണ്ണില്‍നിന്നു അറുത്തു മാറ്റപ്പെടുന്നത് വരെ ഈ ജാഗ്രത തുടര്‍ന്നേ പറ്റൂ. പിടിക്കപ്പെട്ടവര്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഇനിയും കേരളത്തിലെ യുവാക്കള്‍ കാശ്മീരില്‍ പോയി പിറന്ന നാടിനോ ജന്മം നല്‍കിയ മാതാ പിതാക്കള്കോ പോലും വേണ്ടാത്ത അനാഥ ശവങ്ങളായി ഒടുങ്ങാന്‍ അനുവദിച്ചു കൂടാ. “ജന്മ നാടിനെ ഒറ്റു കൊടുത്ത് രാജ്യ ദ്രോഹം ചെയ്യുന്നവന്‍ മകനായാലും ബാപ്പയായാലും ശിക്ഷിക്കപ്പെടണം” എന്ന് പറഞ്ഞ നസീറിന്‍റെ ബാപ്പയെപ്പോലുള്ളവര്‍ നമ്മുടെ കരുത്തും അവേശവുമാകട്ടെ. കേരളത്തിനു മുകളില്‍ ഉരുണ്ടു കൂടുന്ന തീവ്രവാദത്തിന്റെ കാര്‍ മേഘങ്ങളേ ഉരുക്കിക്കളയാന്‍ ആ വാക്കുകള്‍ നമുക്ക് കരുത്തു പകരട്ടെ.
ജയ് ഹിന്ദ്‌

No comments: