Thursday, January 28, 2010

ഒരു വിപ്ലവകാരിയുടെ ജിഹാദ്


സംഗതി പിള്ളേര് കളിയല്ല. ഇതൊരു ദിവ്യാനുരാഗത്തിന്റെ കഥയാണ്‌. കുഞ്ഞികാദറും അമ്മിണിയും തമ്മിലുള്ള പ്രേമം പടര്‍ന്നു പന്തലിച്ചു ഒരു മരമായി. മരം ഇരുവര്കും തണലായി. കാറ്റാടിത്തണലില്‍ അവര്‍ ഒന്നിച്ചു. കാറ്റത്തര-മതിലില്‍ ഇരുന്നു സല്ലപിച്ചു. മതിലില്ലാ മനസുകളുടെ പ്രണയക്കുളിരില്‍ ഇണക്കുരുവികളായി. കാദര്‍ നിസ്സാരനല്ല. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രടറിയാണ്. പരിപ്പ് വടയും കട്ടന്‍ ചായയുമാണ് ഇഷ്ടം. പള്ളിയിലോ അമ്പലത്തിലോ പോകില്ല. വേണമെങ്കില്‍ സ്വര്‍ഗത്തിന്‍റെ അത്യുന്നതങ്ങളില്‍ പോയി ദൈവവുമായി അടി ഉണ്ടാക്കും. പള്ളികളും അമ്പലങ്ങളുമൊക്കെ പൊളിച്ചു പാര്‍ട്ടി ഓഫീസുകളാക്കണമെന്നുവരെ പ്രസംഗിച്ച സാക്ഷാല്‍ പത്തരമാറ്റ് സഖാവ്.

വിപ്ലവം പ്രസംഗിക്കാനുള്ളതല്ല. ജീവിതത്തില്‍ നടപ്പാക്കാനുള്ളതാണ് എന്നതാണ് മൂപ്പരുടെ പക്ഷം. അതുകൊണ്ട് ഒരു വിവാഹം കഴിക്കുന്നെങ്കില്‍ അത് അന്യ മതത്തില്‍ നിന്നൊരു പെണ്‍കുട്ടിയെ മതി. ആ തീരുമാനത്തില്‍ നിന്നാണ്  പ്രേമം അമ്മിണിയുടെ അസ്ഥിയില്‍ പിടിപ്പിച്ചത്. വെറും പുഞ്ചിരിയില്‍ തുടങ്ങി ചെറിയ കത്തിടപാടുകളിലൂടെ വികസിച്ചു പ്രേമം ഐസ് ക്രീമിന്‍റെ “കൂളില്‍” എത്തി നില്‍ക്കുമ്പോഴാണ് അമ്മിണി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പ്രണയപ്പനി മൂലം പരീക്ഷയില്‍ തോറ്റു. തോറ്റ മകള്‍ ഇനി “വീട്ടിലിരുന്നു സീരിയല്‍ കാണട്ടെ” എന്ന് അമ്മ തീരുമാനിച്ചു. അങ്ങിനെ കാദര്‍-‍അമ്മിണി പ്രേമം പ്രതിസന്ധിയിലായി.

അമ്മിണി അകത്തായതോടെ പ്രേമ വിപ്ലവത്തിന്‍റെ വാതില്‍പുറ ചിത്രീകരണങ്ങള്‍ മുടങ്ങി. ഇടവഴിയിലും ആല്‍ത്തറയിലുമൊക്കെ അമ്മിണിയെ കാത്തിരുന്നു നിരാശനായി. കാദര്‍ വിപ്ലവം പാടി പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങി.
വര്‍ഷം ഒന്ന് കഴിഞ്ഞു. അമ്മിണി പതിനേഴിന്‍റെ മധുരം കഴിച്ചു പുര നിറയാന്‍ തുടങ്ങി. അമ്മ കല്യാണാലോചനകള്‍ക്ക് കൊട്ടേഷന്‍ ക്ഷണിച്ചു. “ഇനി ദാസ്കാപിറ്റല്‍ വായിച്ചോണ്ടിരുന്നാല്‍ തന്നെ വല്ല കഴുകന്‍മാരും കൊത്തിക്കൊണ്ടു പോകുമെന്നു” അമ്മിണി എസ്സെമ്മസ് കാച്ചിയതോടെ കാദറിനു ഇരുക്കപ്പൊറിതിയില്ലാതായി.  ഏറ്റവും അടുത്ത സഖാക്കളുടെ സഹായത്തോടെ വിവാഹത്തിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. അമ്മയോടോപാം അമ്മിണി അമ്പലത്തിലെത്തി. അമ്മ തൊഴുതു കഴിയുന്നതിനുമുമ്പേ മകള്‍ മിസ്സിംഗ്‌. രജിസ്റ്റര്‍ ഓഫീസ് ലകഷ്യമാകി പാഞ്ഞ ഓട്ടോയുടെ പിന്നാലെ അമ്മയും ഓടി .
വിശ്വസ്തരായ രണ്ടേ രണ്ടു സഖാക്കളോടൊപ്പം രജിസ്റ്റര്‍ ഓഫീസിന്‍റെ അകത്തു കടന്നതേയുള്ളൂ അപ്പോഴേക്കും പുറകീന്ന് വിളി വന്നു . “എടീ അമ്മിണീ.. എടീ എരണം കെട്ടവളെ. ഇറങ്ങി വാടി ”. പുറത്തു നിന്നും അമ്മയുടെ സ്നേഹ പ്രകടനം. ഇങ്ങിനെ വൃത്തികെട്ട ഒരു ശബ്ദം ഇതിനു മുമ്പ് കേട്ടിട്ടില്ലാതതിനാലാവാം രജിസ്ട്രാള്‍ തലയുയര്‍ത്തി . കാദര്‍ പുറത്തിറങ്ങി നോക്കി. ഒരു വന്‍ ജനാവലി അമ്മയുടെ പിന്നില്‍.  ഇത്തിരി പന്തികേട്‌ തോന്നിയെങ്കിലും കാദര്‍ വിപ്ലവ വീര്യത്തോടെ ആരാധകരായ ജനാവലിയെ അഭിസംബോധന ചെയ്തു..

പ്രിയ നാട്ടുകാരെ സഖാക്കളെ. ...

നേരത്തെ അറിയിക്കാന്‍ കഴിഞ്ഞില്ല. അതില്‍ ക്ഷമചോദിച്ചുകൊണ്ട് ഞാനും അമ്മിണിയും തമ്മിലുള്ള വിവാഹം ഇവിടെ നടക്കുകയാണെന്നു പ്രഖ്യാപിക്കുന്നു. ഇഷ്ടമുള്ള ഇണകളെ കണ്ടെത്തി ഇഷ്ടമുള്ള കാലത്തോളം ഇഷ്ടത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ലാല്‍ സലാം.!
പ്ഫ xxxxxxx പട്ടീടെ മോനെ.....xxxx നീ ലവ്ജിഹാദിയല്ലെടാ . ???
ഇവളെ താലിബാനില്‍ കൊണ്ട് പോകാനല്ലെടാ നിന്‍റെ പരിപാടി. ???

കാദര്‍ ഞെട്ടിത്തരിച്ചുപോയി. മറ്റെല്ലാം സഹിക്കാം. തന്നെ ലവ്ജിഹാദി എന്ന് വിളിച്ചത് സഹിക്കാനാവില്ല.
പള്ളിയുടെ പിന്നാമ്പുറത്തുകൂടെപോലും നടക്കാതെ താന്‍ ഇത്രയും കാലം കൊണ്ട് ഉണ്ടാക്കി എടുത്ത "ഇമേജ്" ആണ് ഒരു എമ്പോക്കി ഒറ്റ ലവ്ജിഹാദി വിളികൊണ്ട് ഇല്ലാതാക്കിയത്. ഒരു കമ്മ്യൂണിസ്റ്റ്‌ ആയ താനെങ്ങിനെ ലവ്ജിഹാദിയാകും. ആലോചിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ് കാദറിന്‍റെ പുറത്തു ഒരു സര്‍വ്വമത പൊതുയോകം നടന്നു.. പിന്നെ ബോധം തെളയുമ്പോള്‍ കാണുന്നത് കറങ്ങുന്ന സീലിംഗ് ഫാന്‍ ആണ്. മരച്ചക്കിന്‍റെ മൂളക്കം പോലുള്ള അതിന്‍റെ ദയനീയ ശബ്ദവും കാലപ്പഴക്കവും കൊണ്ട് താന്‍ ഇപ്പോള്‍ സ്ത്ഥിതി ചെയ്യുന്ന ഭൗമ മണ്ടലം സര്‍ക്കാര്‍ ആശുപത്രിയാണെന്ന് മനസ്സിലായി. പിന്നെ ശരീരത്തിന്‍റെ ഓരോരോ ഭാഗങ്ങള്‍ പതുക്കെ ഇളക്കിനോക്കി.  ഒടിയാന്‍ ഇനി എല്ലുകള്‍ ഒന്നും ബാക്കി ഇല്ലെന്നു ഉറപ്പുവരുത്തി. മനസ്സിലുടെ കയ്യൂരും കരിവെള്ളുരും കടന്നു പോയി. ശരീരത്തില്‍ ഒരു കക്കയം ക്യാമ്പ്‌ കഴിഞ്ഞ ആശ്വാസം.

സാറ് കമ്മ്യൂണിസ്റ്റ്‌ ആണല്ലേ ? - ചോദ്യം കേട്ട് കാദര്‍ ചിന്തയില്‍ നിന്നുണര്‍ന്നു
എന്തിനാ- ചുട്ടുതിന്നാനാണോ ? കാദറിനു ദേഷ്യംവന്നു. വേദനകൊണ്ട് പുളയുംബോഴാ അവളുടെ ഒരു കിന്നാരം
സാറ് ചൂടാവാതെ. ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍റെ മകളാണ്.
ഓഹോ എന്താ പേര്. ?
നാന്‍സി - നേഴ്സ് ആണ്. ഞാനാണ് സാറിനെ ഇതുവരെ നോക്കിയത്.
എന്നാ ഇനി നോക്കണ്ട. കാദര്‍ ഗൗരവത്തില്‍ തന്നെ.
അതെന്താ സാര്‍- നാന്‍സി വിടാനുള്ള ഭാവമില്ല. "സാറിന്‍റെ കഥയൊക്കെ ഞാന്‍ അറിഞ്ഞു. വല്യ കഷ്ടമായിപ്പോയി. സാറിനെപ്പോലെ ജാതിയും മതവും ഒന്നും നോക്കാത്ത ഒരാളെക്കൊണ്ട് മാത്രമേ എന്നെ കല്യാണം കഴിപ്പിക്കൂ എന്ന് വാശി പിടിച്ചിരിക്കയാണ്‌ അപ്പച്ചന്‍. അപ്പച്ചന്‍ ഇന്നലെയും സാറിനെപ്പറ്റി ഒരുപാട് പറഞ്ഞു". നാന്‍സി കാലിന്‍റെ തള്ളവിരല്‍ മാര്‍ബിള്‍ തറയിലിട്ടു ഉരച്ചു.
കാദറിനു വീണ്ടും ബോധം പോയി.

ആശുപത്രി വിടുമ്പോള്‍ അയാള്‍ നാന്സിയോടു പറഞ്ഞു. "എല്ലാ മനുഷ്യ ബന്ധങ്ങളെയും മതസൗഹാര്‍ദങ്ങളെയും തകര്‍ക്കാന്‍ പര്യാപ്തമായ ലവ്ജിഹാദ് എന്ന ഒരു വടിയുണ്ട്. അതുകൊണ്ട് ഒന്ന് കിട്ടിയാല്‍ എല്ലൊടിയും. എന്‍റെ അവസ്ഥ കണ്ടില്ലേ. അപ്പച്ചനോട് വല്ല അച്ചായനെയും തിരക്കാന്‍ പറ. എനിക്ക് ഇനിയും ഒരു ജിഹാദിനുള്ള ആരോഗ്യമില്ല കുട്ടീ". "മാറ്റുവിന്‍ ചട്ടങ്ങളേ.." മറാത്ത 'ചട്ടങ്ങളെ' നോക്കി  അയാള്‍ വെറുതെ പറഞ്ഞു  ആശുപത്രി വിട്ടു.

"ജിഹാദി" നാന്‍സിയുടെ തലയില്‍ ബള്‍ബ്‌ കത്തി. പെണ്‍കുട്ടികളെ പ്രേമിച്ചു കൂട്ടത്തോടെ മതം മാറ്റുന്ന ഒരു പ്രത്യേകതരം ഭീകരര്‍ ഈയിടെ ബൈക്കും മൊബൈലുമായി ഇറങ്ങിയിട്ടുണ്ടെന്ന് മനോരമയില്‍ വായിച്ചിരുന്നു. അവരോടു സ്നേഹം തോന്നിയാല്‍ പിന്നെ നമ്മള്‍ എല്ലാം മറക്കുമത്രെ. വിശ്വസിച്ച മതം, പൈതൃകം, ചുറ്റുപാടുകള്‍, മാതാപിതാക്കള്‍ അങ്ങിനെ എല്ലാം. പിന്നെ നേരെ പോയി മുസ്ലിമാകും. അങ്ങിനെ നാലായിരം ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിമായത്രേ. അവരുടെ സംസ്ഥാന സമ്മേളനം ഉടന്‍ നടക്കാന്‍ പോകുന്നു. "ലവ്ജിഹാദി" ഒരു പക്ഷെ അവനായിരിക്കുമോ ഇവന്‍.? അല്ല അവന്‍ തന്നെയല്ലേ ഇവന്‍. ???

No comments: